Leader Page
പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ കൗതുകകരമായ ചില കാര്യങ്ങൾ പറഞ്ഞിരുന്നു. പ്രശസ്ത പക്ഷിനിരീക്ഷകനായ സലിം അലിയെക്കുറിച്ചാണ് അതിലൊന്ന്.
സലിം അലി ഒരു വേട്ടക്കാരനായിരുന്നു എന്ന കാര്യം അദ്ദേഹത്തിന്റെ ആത്മകഥയിലുണ്ട്. ഖാസി മലകളിൽ കടുവകളെ വെടിവച്ചുകൊന്നിരുന്ന കാര്യം അലി അതിൽ പരാമർശിക്കുന്നു. മനുഷ്യരെ കൊന്നുതിന്നുന്ന കടുവകളുള്ള നാട്ടിൽ കടുവകളെ കൊന്നുതിന്നിരുന്ന ചുരുക്കം മനുഷ്യരിലൊരാളായിരുന്നു സലിം അലി!
പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിൻ പറഞ്ഞ കാര്യമാണ് മറ്റൊന്ന്. ആനകളെ വേട്ടയാടുന്നത് അവസാനിപ്പിച്ചെന്നു കരുതുക. അപ്പോൾ ഒരു ആനയെ മറ്റൊരാനയുടെ പിറകിൽ നിർത്തിയാൽ ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ആറിലൊന്നു ദൂരം ആനയെക്കൊണ്ടു നിറയാൻ 750 വർഷം മതിയാകും!
ഇനി ഗാഡ്ഗിൽ പറഞ്ഞ മറ്റൊരു കാര്യം. മനുഷ്യൻ മൂന്നു ലക്ഷം വർഷങ്ങൾക്കു മുമ്പാണ് രൂപപ്പെട്ടതെന്നു കണക്കാക്കുന്നു. അവർ ജീവൻ നിലനിർത്തിയത് വേട്ടയാടലിലൂടെയായിരുന്നു. വേട്ടയാടിക്കിട്ടുന്ന ഇറച്ചിയായിരുന്നു അവരുടെ സ്വാഭാവിക ഭക്ഷണം. അമ്പതിനായിരം വർഷമായിട്ടേയുള്ളൂ കൃഷിയും മൃഗപരിപാലനവും മനുഷ്യരുടെ ജീവിതക്രമമായി മാറിയിട്ട്. അതിനുമുമ്പുള്ള രണ്ടര ലക്ഷം വർഷം ആദിമമനുഷ്യർ വേട്ടയാടിത്തന്നെയാണു ജീവിച്ചത്. ഇന്ത്യയിലും ഇതുതന്നെയായിരുന്നു സ്ഥിതി. നർമദാ നദീതീരത്തെ കൽഭിത്തികളിൽ മനുഷ്യർ മൃഗങ്ങളെ വേട്ടയാടുന്നതിന്റെ ഓയിൽ പെയിന്റിംഗ് വരെയുണ്ട്. അക്കാലത്തെ ഏറ്റവും മികച്ച പോഷകാഹാരമായിരുന്നു വേട്ടയിറച്ചി.
വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിനെക്കുറിച്ച് ഗാഡ്ഗിൽ പറയുന്നത് കേൾക്കുക: ഡബ്ലുഡബ്ല്യുഎഫ് നമ്മോടു പറയുന്നത് വന്യജീവികളെ സംരക്ഷിക്കാനാണ്. എന്നാൽ, ആരൊക്കെയാണ് ഈ പ്രസ്ഥാനത്തിനു പിന്നിലുള്ളതെന്നു നോക്കുക. മിക്കവാറും ബ്രിട്ടനിലെ രാജകുടുംബാംഗങ്ങൾ. ഡബ്ലുഡബ്ല്യുഎഫിന്റെ നേതാക്കൾക്ക് അവരുടെ നാട്ടിൽ സ്വന്തമായി ഷൂട്ടിംഗ് എസ്റ്റേറ്റുകളുണ്ട്. അവിടെ വേട്ടയാടി ഉല്ലസിക്കാം. നമ്മുടെ നാട്ടിലെ റിസർവ് വനം പോലെയാണത്. അവരവിടെ അതിഥികളെ സൽകരിക്കുന്നു. വർഷംതോറും ആയിരക്കണക്കിന് മൃഗങ്ങളെ വേട്ടയാടി കൊല്ലുന്നു. മൃഗങ്ങളെ വേട്ടയാടരുതെന്ന് അവർ പറയുന്നത് വിഢികളായ നാം അനുസരിക്കുന്നു!
സേവ് വെസ്റ്റേൺഘാട്ട് പീപ്പിൾ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഗൂഗിൾ മീറ്റിൽ മാധവ് ഗാഡ്ഗിൽ പറഞ്ഞ മറ്റൊരു കാര്യംകൂടി അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിക്കുന്ന വേളയിൽ നമുക്കോർക്കാം.
അത് ആഗോളതലത്തിൽ വന്യജീവി നിയന്ത്രണത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചാണ്. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ എൻവയോൺമെന്റ് ഫെസിലിറ്റി സയന്റിഫിക് ആൻഡ് ടെക്നിക്കൽ അഡ്വൈസറി പാനലിന്റെ ചെയർമാനായിരുന്ന അനുഭവസമ്പത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം പറയുന്നത്.
ലോകത്ത് ഏറ്റവും മികച്ച പരിസ്ഥിതിസംരക്ഷകർ സ്വീഡനും നോർവേയുമാണ്. പരിസ്ഥിതി സൗഹൃദ റാങ്കിംഗിൽ എപ്പോഴും മുന്നിൽ വരുന്നത് ഇവരാണ്. ഒപ്പം ഡെൻമാർക്കോ ഫിൻലൻഡോ കൂടെയുണ്ടാകും. ഇന്ത്യയാകട്ടെ താഴെ 180-ാം സ്ഥാനത്താണ്. ഇതിനു പ്രധാന കാരണം യുക്തിരഹിതവും അന്യായവുമായ വന്യജീവിസംരക്ഷണ നിയമങ്ങളാണ്. നോർവേ, സ്വീഡൻ, ഫിൻലൻഡ്, ഡെൻമാർക്ക്, അമേരിക്ക, ബ്രിട്ടൻ, സ്വിറ്റ്സർലൻഡ്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലൊക്കെ വന്യമൃഗങ്ങൾക്കു സംരക്ഷണം വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും അകത്തുമാത്രമാണ്. ഇതിനു പുറത്തൊക്കെ വേട്ടയാടൽ അനുവദനീയമാണ്. വന്യജീവികൾ പുനരുപയോഗ വിഭവങ്ങളാണെന്നതാണ് നോർവേയുടെയും സ്വീഡന്റെയും കാഴ്ചപ്പാട്.
സ്വീഡനിലും നോർവേയിലും ഹൈവേകളിലൂടെ സഞ്ചരിക്കുമ്പോൾ മാനുകൾ കൂട്ടംകൂട്ടമായി പോകുന്നത് കാണാം. അവയൊക്കെ നിയന്ത്രിത വേട്ടയാടലിനു വിധേയമാണ്. അങ്ങനെ മൃഗങ്ങളുടെ വളർച്ച, എണ്ണപ്പെരുപ്പം എന്നിവ നിയന്ത്രിക്കും. പ്രാദേശിക ജനാധിപത്യ സംവിധാനങ്ങളാണ് എത്ര മൃഗങ്ങൾ, ഏതു കാലത്ത്, എങ്ങനെ വേട്ടയാടപ്പെടണമെന്നു തീരുമാനിക്കുന്നതും ലൈസൻസ് നല്‍കുന്നതും.
വിഖ്യാതനും വിവാദനായകനുമായ പരിസ്ഥിതി ശാസ്ത്രജ്ഞന് ആദരാഞ്ജലിയർപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ നിഗമനങ്ങളിൽ കൊള്ളേണ്ടതു കൊള്ളാനും തള്ളേണ്ടതു തള്ളാനുമുള്ള ശാസ്ത്രീയ ചർച്ചകളും വിവേകവുമാണ് ഇനി വേണ്ടത്.
Leader Page
ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യ ജീവികളെ വെടിവച്ചു കൊന്ന് വന്യ ജീവികളുടെ വംശ വർധനവു തടയണമെന്നും ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ സംരക്ഷണത്തിനു പ്രാധാന്യം നൽകണമെന്നുമുള്ള പ്രഫ. മാധവ് ഗാഡ്ഗിലിന്റെ നിർദേശം മുഖവിലയ്ക്കെടുക്കാതിരിക്കുന്ന സർക്കാർ പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി തയാറാക്കിയ ഗാഡ്ഗിൽ റിപ്പോർട്ട് അക്ഷരം പ്രതി നടപ്പക്കാൻ നടത്തിയ ശ്രമമാണ് വിശ്വപ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രഫ. മാധവ് ഗാഡ്ഗിലിനെ ഇടുക്കിയുടെ ശത്രുപക്ഷത്താക്കിയത്.
ഇടുക്കിയിലെ ജനജീവിതത്തിന്റെ യാർഥ വശം ഗാഡ്ഗിലിനെ ബോധ്യപ്പെടുത്താൻ നിയോഗിക്കപ്പെട്ടവർ യാഥാർഥ്യം മറച്ചുവച്ച് നൽകിയ റിപ്പോർട്ടുകൾ വിശ്വസിച്ച് ഖനനവും പ്രരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നവരുടെ പട്ടികയിലേക്ക് ഇടുക്കിയിലെ സാധാരണ കർഷകരും ഉൾപ്പെടുത്തപ്പെട്ടപ്പോൾ ഉയർന്ന ജനരോഷം വന്ദ്യനായ അധ്യാകപനെ സംശയത്തിന്റെ നിഴലിലാക്കുകയായിരുന്നു.
ലോക പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മലയോരമേഖലയുടെ ശത്രു പക്ഷത്തായത് അല്ലെങ്കിൽ ശത്രു പക്ഷത്താക്കിയത് ഒരു വിഭാഗം പരിസ്ഥിതി പ്രവർത്തകരുടെ നിഗൂഢ പദ്ധതികളായിരുന്നു. പശ്ചിമഘട്ട മലനിരകളുടെ പരിസ്ഥിതി സംരക്ഷണത്തിനായി പ്രഫ. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായി രൂപീകരിച്ച വെസ്റ്റേണ്‍ ഗാഡ്സ് എക്കോളജി എക്സ്പേർട്ട് പാനൽ, 2011 ഓഗസ്റ്റ് 31ന് കേന്ദ്ര പരിസ്ഥിതി - വനം മന്ത്രാലയത്തിനു സമർപ്പിച്ച വളരെ ഗ്രാഹ്യവും സമഗ്രവുമായ റിപ്പോർട്ടിന്റെ മറപിടിച്ച് കേരളത്തിൽ ഇടുക്കി ജില്ലയിലെയും വയനാട് ജില്ലയിലെയും ജനവാസ മേഖലയ്ക്കു മേൽ കരിനിഴൽ വീഴ്ത്താനുള്ള രാഷ്ട്രീയ -ഉദ്യോഗസ്ഥ-പരിസ്ഥിതിപ്രവർത്തകരുടെ ശ്രമങ്ങളാണ് മാധവ് ഗാഡ്ഗിലിനെ വിവാദത്തിലേക്കു തള്ളിവിട്ടത്.
ഗുജറാത്തു മുതൽ കന്യാകുമാരിവരെ 1,60,000 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള റിപ്പോർട്ടാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, പ്രഫ. മാധവ് ഗാഡ്ഗിൽ കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. ഈ റിപ്പോർട്ട് അടിസ്ഥാനമാക്കി യുനസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ പ്രവേശിക്കുന്നതിനുള്ള ശ്രമം നടന്നതാണ് വിവാദങ്ങൾക്കു തിരികൊളുത്തിയത്. വേൾഡ് ഹെറിട്ടേജ് പദവിക്കായി ഇന്ത്യ സമർപ്പിച്ച അപേക്ഷ യുനസ്കോ മൂന്നുതവണ തള്ളിയപ്പോൾ ഗാഡ്ഗിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപേക്ഷ അംഗീകരിപ്പിക്കാനുള്ള ശ്രമമാണുണ്ടായത്.
യഥാർഥത്തിൽ യുനസ്കോയുടെ ലോക പാരിസ്ഥിക പൈതൃക പദവി നേടുന്നതിനല്ല മാധവ് ഗാഡ്ഗിലിനെക്കൊണ്ട് റിപ്പോർട്ട് തയാറാക്കിച്ചത്. അവിടെ ഗാഡ്ഗിലിനെ സർക്കാർ ചതിച്ചു. ലോക പൈതൃക പദവിയിൽ ഇടം നേടുന്നതോടെ ലഭിക്കാവുന്ന കോടിക്കണക്കിനു രൂപയുടെ വലിപ്പമാണ് അതിനു പിന്നിൽ പ്രവർത്തിച്ചവരുടെ ലക്ഷ്യം. സർക്കാർ നിയോഗിക്കുന്ന കമ്മിറ്റി തയാറാക്കുന്ന റിപ്പോർട്ട് എങ്ങനെ നടപ്പാക്കണമെന്നു തീരുമാനിക്കേണ്ടത് സർക്കാരാണ്.
ഗാഡ്ഗിൽ റിപ്പോർട്ടിന്റെ കാര്യത്തിൽ റിപ്പോർട്ട് ജനങ്ങളിൽനിന്നു മറച്ചു വച്ച് റിപ്പോർട്ട് അതേപടി നടപ്പാക്കാനുള്ള നീക്കമാണ് ഉണ്ടായത്. റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഗോവാ ഫൗണ്ടേഷൻ എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ സർക്കാർ തയാറായത്. അത് ദീപിക അന്നു റിപ്പോർട്ടു ചെയ്തിരുന്നു.
ഈ രഹസ്യ നീക്കം തന്നെയാണ് മലയോര ജനങ്ങളെ ആശങ്കയിലാക്കിയത്. അതിനു മാധവ് ഗാഡ്ഗിൽ പഴികേട്ടു എന്നു മാത്രം. പശ്ചിമഘട്ടമേഘലയിലെ പരിസ്ഥിതി സംരക്ഷിക്കാൻ എന്തെല്ലാം ചെയ്യണമെന്നും ചെയ്യരുതെന്നും ഗാഡ്ഗിൽ റിപ്പോർട്ടിൽ അക്കമിട്ടു പറഞ്ഞു. പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്ത് പശ്ചിമഘട്ടത്തെ മൂന്നു സോണുകളായി തിരിച്ചാണ് സംരക്ഷണ മാർഗനിർദേശങ്ങൾ ഇറക്കിയത്. ഇതിൽ വെള്ളം ചേർക്കനും ശ്രമം ഉണ്ടായി.
അക്കാഡമിക് വിദഗ്ധൻ എന്ന നിലയിൽ പഠനങ്ങളുടെയും അനുബന്ധ പഠന രേഖകളുടെയും അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടിലെ വാക്കുകൾ അതേപടി നടപ്പാക്കാനുള്ള ശ്രമമാണ് പിന്നീടുണ്ടായത്. കേരളം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷേഭങ്ങൾ ഒന്നായി അതു മാറുകയും ചെയ്തു.
പശ്ചിഘട്ട അഥോറിറ്റി രൂപീകരിക്കണമെന്ന ഗാഡ്ഗിൽ റിപ്പോർട്ടിലെ നിർദേശം ജനകീയമായി ക്രമീകരിക്കാൻ ശ്രമമുണ്ടായില്ല. റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ അഥോറിറ്റിയാണ് ഗാഡ്ഗിൽ നിർദേശിച്ചത്. ജനപ്രതിനിധികൾ അതോററ്റിയിൽ ശിപാർശചെയ്യപ്പെട്ടില്ല. അതിനു പരിഹാരം ഉണ്ടാക്കിയില്ല. 30 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള പ്രദേശത്ത് തന്നാണ്ടു കൃഷികൾ പാടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. മണ്ണൊലിപ്പ് തടയുകയായിരുന്നു ലക്ഷ്യം. ഇത് ഫലപ്രദമായി ജനങ്ങളോടു വിശദീകരിക്കാനൊ അതിനു പ്രതിവിധി നിർദേശിക്കാനോ സർക്കാർ തയാറായില്ല.
വിദേശി വിത്തുകളും വൃക്ഷങ്ങളും അവഗണിക്കണമെന്ന റിപ്പോർട്ടിലെ നിർദേശവും ശരിയായ രീതിയിൽ അവതരിപ്പിക്കപ്പെട്ടില്ല. യൂക്കാലിപ്റ്റസും അക്കേഷ്യയും ഉൾപ്പെടയുള്ള വിദേശ വൃക്ഷങ്ങളുടെ ദുരന്തം മുന്നിലുള്ളതാണ്. എല്ലാ പ്രവർത്തനങ്ങളും ഗ്രാമ സഭകൾ കൂടി തീരുമാനിക്കണമെന്ന് ഗാഡ്ഗിൽ നിർദേശിച്ചു. പ്രരിസ്ഥിതി സംരക്ഷണത്തിനായി കർഷകർക്കു സാന്പത്തിക സഹായം നൽകണമെന്നും റിപ്പോട്ടിൽ പറയുന്നു. നമ്മുടെ നാട്ടിലെ ഗ്രാമസഭകൾക്ക് ഇക്കാര്യത്തിൽ എത്രമാത്രം കാര്യമാത്ര പ്രസക്തമായി തീരുമാനങ്ങൾ എടുക്കാനാകുമെന്നത് പുനർ വിചിന്തനം ചെയ്യേണ്ടതാണ്.
പരിസ്ഥിതി സംരക്ഷിക്കുന്ന കർഷകർക്കുള്ള സാന്പത്തിക സഹായം സാധാരണക്കാരുടെ കൈകളിലെത്തുമെന്ന് ഗാഡ്ഗിൽ കരുതി. കാർബണ്‍ ബഹിർഗമനം കുറയ്ക്കാൻ നാടൻ പശുക്കളെ വളർത്താൻ റിപ്പോർട്ടിൽ ശിപാർശചെയ്തു. എന്തുകൊണ്ടാണിതെന്നും കാലിവളർത്തൽ മുഖ്യ ജീവനോപാധിയായ ഇടുക്കി പോലുള്ള പ്രദേശത്ത് ഇത് എങ്ങിനെ നടപ്പാക്കാമെന്നും സർക്കാർ വിശദീകരിച്ചില്ല.
പരിസ്ഥിതി സംരക്ഷണം പോലുള്ള പരിപാടികൾ നിർദേശിക്കാനുള്ള ത്രാണിയോ ശേഷിയോ ഗ്രാമസഭകൾക്കില്ലെന്നതും ഇതു ദുരുപയോഗം ചെയ്യപ്പെടുമെന്ന യാഥാർഥ്യവും ബന്ധപ്പെട്ടവർ മറച്ചുവച്ചു. ഇന്ത്യൻ ഭരണഘടന ശക്തമാണെങ്കിലും അതു കൈകാര്യം ചെയ്യുന്നവർ ദുഷിച്ചാൽ ഭരണഘടനയും ദുഷിക്കുമെന്ന് ഡോ. അബേദ്ക്കറുടെ വാക്കുകൾ ഇവിടെയും പ്രസക്തമാണ്.
ആറുസംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ട മേഖലയിൽ ഏറ്റവും വലിയ ജനവാസമേഖലകൾ ഉൾപ്പെടന്നത് കേരളത്തിലാണ്. ഇക്കാര്യം പരിഗണിക്കപ്പെട്ടില്ല. അതാണ് ഇവിടെ പ്രതിഷേധം ശക്തമാകാൻ കാരണം. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിന്റെ മറപിടിച്ച് ചിലരുടെ നിക്ഷിപ്ത താത്പര്യം സംരക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിൽ വേദനിച്ച പച്ചയായ ശ്രേഷ്ഠനായ പരിസ്ഥിതി ശാസ്ത്രജ്ഞൻ വിടപറയുന്പോൾ ഇപ്പോഴെങ്കിലും യാഥാർഥ്യങ്ങൾ സ്മരിക്കപ്പെടണം.
Kerala
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. മാധവ് ഗാഡ്ഗിലിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതി പഠനത്തിനും ജീവിതം ഉഴിഞ്ഞുവച്ചയാളാണ് ഗാഡ്ഗിലെന്ന് സതീശൻ പ്രതികരിച്ചു.
പശ്ചിമഘട്ട പരിസ്ഥിതിയെ ഇത്രത്തോളം ആഴത്തില്‍ പഠിച്ച വ്യക്തികള്‍ വിരളമാണ്. മനുഷ്യ കേന്ദ്രീകൃത പരിസ്ഥിതി സംരക്ഷണം - പരിപാലനം, സന്തുലിത വികസനം, വികേന്ദ്രീകൃത ഭരണം എന്നിവ ഗാഡ്ഗില്‍ ദര്‍ശനത്തിന്റെ കേന്ദ്ര ബിന്ദുക്കളായിരുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു.
വരുംതലമുറകള്‍ക്കായി രാജ്യത്തിന്റെ പ്രകൃതി സമ്പത്ത് കാത്തു സൂക്ഷിക്കണമെന്ന് ഗാഡ്ഗിൽ നിരന്തരം ആവശ്യപ്പെട്ടു. വിമര്‍ശനങ്ങളെ സമചിത്തതയോടെയും ശാസ്ത്രബോധത്തോടെയും നേരിട്ടു. സൗമ്യവും ദീപ്തവുമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വമെന്നും വി.ഡി. സതീശൻ പറഞ്ഞു.
National
പുനെ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (84) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്നു. പൂനെയിലെ പ്രയാഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കുടുംബമാണ് മരണവിവരം സ്ഥിരീകരിച്ചത്. ഇന്ന് വൈകുന്നേരം നാലിനാണ് സംസ്കാരം.
ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ അടിത്തറ പാകിയ വ്യക്തിത്വമാണ് മാധവ് ഗാഡ്ഗിൽ. 2011ലാണ് പശ്ചിമ ഘട്ട മലനിരകളെക്കുറിച്ച് വിദഗ്ധ പഠനം നടത്തി ഗാഡ്ഗിൽ റിപ്പോർട്ട് സമർപ്പിച്ചത്.
പശ്ചിമഘട്ട മേഖലയിലെ അനിയന്ത്രിതമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വലിയ വിനാശങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. വ്യവസായവൽക്കരണവും കാലാവസ്ഥാ വ്യതിയാനവും മൂലമുണ്ടാകുന്ന വെല്ലുവിളികൾക്കിടയിൽ പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിന്റെ ആവശ്യകത ലോകശ്രദ്ധയിൽ കൊണ്ടുവന്നത് ഗാഡ്ഗിലായിരുന്നു.
1942 മേയ് 24നായിരുന്നു മാധവ് ഗാഡ്ഗിലിന്റെ ജനനം. പൂനെ, മുംബൈ യൂണിവേഴ്സിറ്റികളില്‍ നിന്നായി ജീവശാസ്ത്രം, ഗണിതപരിസ്ഥിതിശാസ്ത്രത്തിൽ ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ്, ഹാർവാഡിൽ ഐബിഎം ഫെലോ എന്നിങ്ങനെയാണ് യോഗ്യതകൾ.
അപ്ലൈഡ് മാത്തമാറ്റിക്സിൽ റിസേർച്ച് ഫെലോയും ജീവശാസ്ത്ര അധ്യാപകനുമായിരുന്നു. 1973 മുതൽ 2004 വരെ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അധ്യാപകനായി പ്രവർത്തിച്ചു. സ്റ്റാൻഫോഡിലും ബെർക്ലിയിലെ കാലിഫോണിയ സർവകലാശാലയിലും സന്ദർശക പ്രഫസറായും പ്രവർത്തിച്ചു.
ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയിൽ അദ്ദേഹത്തിന്റേതായി 215 ഗവേഷണപ്രബന്ധങ്ങളും ആറ് പുസ്തകങ്ങളുമുണ്ട്. പശ്ചിമഘട്ടം ഒരു പ്രണയകഥ എന്ന പേരില്‍ ആത്മകഥയും എഴുതിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതിപുരസ്കാരം, പത്മശ്രീ, പദ്മഭൂഷൺ എന്നിവയും അദ്ദേഹത്തിന് ലഭിച്ചു.
ഗാഡ്ഗിൽ റിപ്പോർട്ട്
ദേശീയ ഹരിത ട്രിബൂണലിന്റെ നിർദേശപ്രകാരം കേന്ദ്ര സർക്കാർ പശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കാൻ 2010ലാണ് മാധവ് ഗാഡ്ഗിൽ ചെയർമാനായി പതിനാലംഗ സമിതി രൂപീകരിച്ചത്. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പരിസ്ഥിതി ലോലപ്രദേശങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തി അതിരുകൾ അടയാളപ്പെടുത്താനും പശ്ചിമഘട്ടം സംരക്ഷിക്കാനും പരിപാലിക്കാനും പുനരുജ്ജീവിപ്പിക്കാനും വേണ്ട മാർഗങ്ങള്‍ അറിയിക്കാനുമായിരുന്നു സമിതിക്കുള്ള നിര്‍ദേശം.
ആ ചുമതല നിറവേറ്റി ഗാഡ്ഗില്‍ സമിതി 2011 സെപ്റ്റംബറിൽ റിപ്പോർട്ട് നല്കി. പരിസ്ഥിതി മന്ത്രാലയത്തിന് നല്കിയ ആ റിപ്പോര്‍ട്ട് ഏറെക്കാലം വെളിച്ചം കണ്ടില്ല. പാനൽ നടത്തിയ പഠനങ്ങളും ശേഖരിച്ച വിവരങ്ങളും അടങ്ങിയ വെബ്സൈറ്റ് പോലും നീക്കം ചെയ്തു.
ഒടുവിൽ, വിവരാവകാശ നിയമപ്രകാരമുള്ള ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ഇതിനുപിന്നാലെ 552 പേജുകളുള്ള റിപ്പോർട്ട് പുറത്തുവന്നു. ഇത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി തെളിച്ചു.